Kerala
ന്യൂഡൽഹി: ലൗ ജിഹാദിന്റെ ഇരകളെന്ന് അവകാശപ്പെടുന്ന 37 ഉത്തരേന്ത്യക്കാർക്കൊപ്പം സിനിമാ പ്രമോഷനെത്തി "കേരള സ്റ്റോറി 2' യുടെ അണിയറ പ്രവർത്തകർ.
കേരളത്തിലെ കഥയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള ഇരകളാരും പരിപാടിയിലുണ്ടായിരുന്നില്ല. ഒരാഴ്ചമുന്പ് സിനിമയുടെ ട്രെയ്ലർ ഇറങ്ങിയപ്പോൾ വലിയ തോതിലുള്ള പ്രതിഷേധവും ട്രോളുകളും ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ഇരകളെന്ന് അവകാശം ഉന്നയിച്ചവരുമായി സിനിമയുടെ പ്രമോഷന് അണിയറപ്രവർത്തകർ എത്തിയത്.
കേരളവുമായി എന്തു ബന്ധമാണ് സിനിമയ്ക്കുള്ളത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നിർമാതാവ് വിപുൽ അമൃത്ലാൽ ഷായ്ക്ക് ഉണ്ടായിരുന്നില്ല. സത്യം അംഗീകരിക്കാൻ തയാറാകുന്നില്ല എന്ന മറുപടിയിൽ മാത്രം ഉത്തരം ഒതുക്കി.
കേരളത്തിൽനിന്ന് ലൗ ജിഹാദ് എങ്ങനെ രാജ്യവ്യാപകമായി പടർന്നു എന്നാണു ചിത്രം വിശദീകരിക്കുന്നതെന്നാണ് സംവിധായകൻ കാമാഖ്യ നാരായണ്‍ സിംഗിന്റെ അവകാശവാദം. എന്നാൽ കേരളത്തിലെ ഇരകളെക്കുറിച്ച് വ്യക്തമായ മറുപടി സംവിധായകന് ഉണ്ടായിരുന്നില്ല.
Kerala
തിരുവനന്തപുരം: രണ്ടു മനുഷ്യർ സ്നേഹത്താൽ പരസ്പരം ഒന്നുചേരുന്പോൾ അതിനു മതത്തിന്റെയും വർഗീയതയുടെയും മുഖവും നിറവും നൽകി അവയെ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണങ്ങളിൽ കുടുക്കിയിടാനും അതുവഴി വെറുപ്പ് ഉത്പാദിപ്പിക്കാനും ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന ശ്രമങ്ങളെ കേരളം തള്ളിക്കളയുമെന്നും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല വ്യക്തമാക്കി.
‘ദി കേരളാ സ്റ്റോറി ’ എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം സംഘപരിവാറിനും അവരുടെ വിധ്വംസക ശക്തികൾക്കും ഇപ്പോഴും ഒരു ബാലികേറാമലയാണ്. നമ്മുടെ മതേതര ബോധത്തെയും കൂട്ടായ്മകളെയും അവർ അവഹേളിക്കും.
എന്നാൽ അവർ പരാജയപ്പെടും. ഈ വികൃതസൃഷ്ടികളൊന്നും മലയാളിയുടെ സാമൂഹ്യ, സാംസ്കാരിക ബോധത്തെ ഒന്നു സ്പർശിക്കുക പോലും ചെയ്യില്ലന്നു നമുക്കുറപ്പിച്ചു പറയാൻ കഴിയുമെന്ന് പറഞ്ഞു.
Kerala
കൊച്ചി: തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍. രാഷ്ട്രീയ, സിനിമ, സാംസ്കാരിക മേഖലയിലെ നിരവധി പേരാണു പ്രിയ നടനെ അവസാനമായി കാണുന്നതിന് എറണാകുളം ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.55 ഓടെയാണു മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളിലെത്തിച്ചത്. ഭാര്യ വിമലയും മക്കളായ വിനീതും ധ്യാനും മരുമക്കളായ ദിവ്യയും അര്‍പ്പിതയും ഉണ്ടായിരുന്നു.
മൃതദേഹം ടൗണ്‍ഹാളിലേക്ക് എത്തിക്കുന്നതറിഞ്ഞ് ആയിരങ്ങളാണ് അവിടെ കാത്തുനിന്നത്. ഉച്ചയ്ക്ക് 1.07 ന് മുഖ്യമന്ത്രി പിണറായി വിജയന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ടൗണ്‍ഹാളിലെത്തി. മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാന്, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, റോജി എം. ജോണ്‍, കെ.എന്‍. ഉണ്ണിക്കൃഷ്ണന്, കെ.ജെ. മാക്സി, സിപിഎം ജില്ലാ സെക്രട്ടറി എസ് . സതീഷ്, താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വിനയ് ഫോര്‍ട്ട്, വിഷ്ണു ഉണ്ണിക്കൃഷ്ണന്, സണ്ണി വെയ്ന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്, സായികുമാര്‍, മണികണ്ഠന് ആചാരി, സുരേഷ് കൃഷ്ണ, ലക്ഷ്മിപ്രിയ, അന്‍സിബ, നിഖില വിമല്‍, ബിന്ദു പണിക്കര്‍, സ്നേഹ ശ്രീകുമാര്‍, പേളി മാണി, ശ്രീകുമാര്‍, വിനീത് കുമാര്‍, ബീന ആന്റണി, ശാന്തകുമാരി, റോഷന്, അരുണ്‍ ചെറുകാട്, ഡോ. റോണി ഡേവിഡ്, നിഷ സാരംഗ്, ദുര്‍ഗ കൃഷ്ണ, ശങ്കര്‍ ഇന്ദുചൂഡന്, സന്തോഷ് കീഴാറ്റൂര്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, ഷെയ്ന് നിഗം, സീനത്ത്, പേളി മാണി, ശ്രീനിഷ്, സംവിധായകരായ സത്യന് അന്തിക്കാട്, രഞ്ജിത്ത്, സിബി മലയില്‍, കമല്‍, ജോഷി, റോഷന് ആന്‍ഡ്രൂസ്, ലാല്‍ ജോസ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ലിബര്‍ട്ടി ബഷീര്‍, ആന്റോ ജോസഫ്, എന്‍.എം. ബാദുഷ, തിരക്കഥാകൃത്തുക്കളായ എസ്.എന്‍. സ്വാമി, ആലപ്പി അഷ്റഫ്, ബെന്നി പി. നായരമ്പലം, ഗായകരായ ബിജു നാരായണന്, സുദീപ് കുമാര്‍, പ്രദീപ് പള്ളുരുത്തി, സംഗീതസംവിധായകൻ മെജോ ജോസഫ്, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ഡോ. ജോ ജോസഫ് തുടങ്ങി നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
Kerala
കോഴിക്കോട്: ശ്രീനിവാസനെപ്പോലൊരു സര്‍ഗപ്രതിഭ ഇനി മലയാളസിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്.
“ഞാന്‍ 1986ല്‍ സിനിമ ചെയ്യുന്ന കാലം മുതല്‍ അടുത്ത സുഹൃദ്ബന്ധം ഉണ്ടായിരുന്നു. എന്റെ നാലഞ്ച് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസന്‍തന്നെ തിരക്കഥയെഴുതിയ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമ നിര്‍മിച്ചതു ഞാനായിരുന്നു. ഒരു ക്ലാസ് നര്‍മം എന്തു കാര്യത്തിലും കണ്ടെത്താനുള്ള ശ്രീനിവാസന്റെ കഴിവ് അപാരമായിരുന്നു.
മിമിക്രി തമാശയല്ല, എക്കാലവും മലയാളിക്കു ചിരിക്കാനുള്ള, ചിന്തിക്കാനുള്ള വക നല്കുന്ന തമാശകളാണ് ശ്രീനിവാസനില്നിന്നുണ്ടായത്. ഏതൊരു കാര്യത്തിലും നര്‍മം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. എനിക്ക് തോന്നുന്നു, മലയാളസിനിമയില്‍ ഇനി അദ്ദേഹത്തെപ്പോലെ ഒരു പ്രതിഭയെ കണ്ടുമുട്ടാന്‍ പ്രയാസമായിരിക്കും. അത്രമാത്രം സര്‍ഗപ്രതിഭയുള്ള ഒരു അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം.
നമ്മളൊക്കെ സാധാരണ പറയാറുള്ളതുപോലെ, ഒരു സിനിമ റിലീസ് ചെയ്തു ആ കാലഘട്ടം കഴിയുമ്പോള്‍ ആ സിനിമ മണ്മറഞ്ഞു പോകും. പിന്നെ ആ സിനിമയെക്കുറിച്ച് അധികം ഓര്‍ക്കാറില്ല. പക്ഷേ ശ്രീനിവാസന്റെ മിക്ക സിനിമകളും ഇനി എത്രകാലം കഴിഞ്ഞാലും അതിനൊരു കാലികപ്രസക്തിയുണ്ടാകും. എന്തിനോടും പ്രതികരിക്കാനുള്ള ഒരു കഴിവ്, അതു നര്‍മം കലര്ത്തിയാകുമ്പോള് ആര്‍ക്കും ഒരു ബുദ്ധിമുട്ടോ വേദനയോ ഉണ്ടാകാത്ത രീതിയില്‍ ആഴത്തില്‍ ചിന്തിച്ചു മനസിലാക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിന്റെ തിരക്കഥകളിലും സംഭാഷണങ്ങളിലും ഉണ്ടായിരുന്നു.
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു തീരാനഷ്ടം തന്നെയാണ്. അദ്ദേഹത്തിന് കുറച്ചുകാലം കൂടി ദൈവം ആയുസ് കൊടുത്തിരുന്നെങ്കില്‍ ഇനിയും ഒരുപാട് നല്ല സിനിമകളും കഥാപാത്രങ്ങളും നമുക്കു ലഭിക്കുമായിരുന്നു. മലയാളസിനിമയിലെ ഒരു വ്യത്യസ്ത പ്രതിഭയായി അദ്ദേഹം എന്നും മലയാളികളുടെ ഓര്‍മയില്‍ ഉണ്ടാകും. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ എവിടെയൊക്കെയോ കാണുന്ന കഥാപാത്രങ്ങളാണ് -സ്വര്‍ഗചിത്ര അപ്പച്ചന് പറഞ്ഞു.
Leader Page
വിജയേട്ടന് ഇവിടില്ലേ...
""ഇല്ലല്ലോ, വിജയേട്ടന് മീന്‍ മേടിക്കാന്‍ പോയി.
വെള്ളിയാഴ്ച പോയതാണ്...''
"ചിന്താവിഷ്ടയായ ശ്യാമള' എന്ന സിനിമയുടെ തുടക്കസീനുകളിലൊന്നില് ചിത്രത്തിലെ നായകന് വിജയനെ അന്വേഷിച്ചെത്തുന്ന കൂട്ടുകാരനോട് വിജയന്റെ ഭാര്യ പറയുന്ന ഉത്തരമാണിത്. ഈ ഒറ്റ ഡയലോഗിലൂടെ ആ നായകന് ആരാണെന്നും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളെന്താണെന്നും വളരെ കൃത്യമായി വരച്ചിടുകയാണ് ശ്രീനിവാസന്. കുടുംബത്തിലെ ഉത്തരവാദിത്വം നിറവേറ്റാതെ എല്ലാറ്റില്‍നിന്നും ഒളിച്ചോടുന്ന വിജയന് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്താന്‍ ഇതിലും നല്ലൊരു ഡയലോഗ് ഇല്ല- ഇതായിരുന്നു ശ്രീനിവാസന്. ഇവിടെ അദ്ദേഹത്തിന്റെ ഒരു സിനിമ മാത്രം പരാമര്ശിക്കുന്നതില് അര്‍ഥമില്ല. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എത്രയെത്ര സംഭാഷണങ്ങള്‍. ഒരുപക്ഷേ സംഭാഷണങ്ങളിലൂടെ സിനിമകള്‍ ഹിറ്റാക്കിയ അപൂര്‍വം ചലച്ചിത്രകാരന്മാരിലാരാളായിരുന്നു ശ്രീനിവാസൻ.
തിരക്കഥാകൃത്ത്, നടന്, സംവിധായകന് എന്നിങ്ങനെ ബഹുമുഖപ്രതിഭ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോഴും തിരക്കഥയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. സംവിധായകനായി രണ്ടേ രണ്ടു ചിത്രങ്ങള്‍. അവ രണ്ടും മലയാളത്തിന്റെ മാസ്റ്റര്‍പീസുകള്‍ തന്നെ. അഭിനേതാവായി നമ്മെ ആഴത്തില്‍ സ്പര്‍ശിച്ച ഒട്ടേറെ കഥാപാത്രങ്ങള്‍. പക്ഷേ, അതിനും മേലെയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. ശ്രീനിവാസന്റെ തിരക്കഥകള്‍, അത് അദ്ദേഹത്തിനു മാത്രം സാധ്യമാകുന്ന മൗലികസൃഷ്ടികളായിരുന്നു.
ശ്രീനിവാസന്റെ രചനയുടെ സൗകുമാര്യവും ആകര്‍ഷണവും തേടിപ്പോയാല്‍ പെട്ടെന്ന് നമുക്ക് ഉത്തരം ലഭിക്കും. അതു തികച്ചും സാധാരണമായിരുന്നു. മലയാളിയുടെ വികാര-വിചാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥകള്‍. ഒരുപക്ഷേ മലയാളികള്‍ക്കുവേണ്ടി മാത്രമാണ് അദ്ദേഹം തിരക്കഥകള്‍ ഒരുക്കിയതെന്നു നമുക്കു തോന്നിപ്പോകും. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമെല്ലാം മലയാളിയുടെ സ്വഭാവങ്ങളോടു ചേര്ന്നുനില്ക്കുന്നു. മറ്റുഭാഷകളില്‍ ഈ സംഭാഷണങ്ങളും കോമഡിയുമൊക്കെ ഇണങ്ങുമോയെന്ന് സംശയം തോന്നിയാല്‍ അദ്ഭുതപ്പെടാനില്ല. അത്രയ്ക്കും മലയാളി സമൂഹവുമായി ചേര്‍ന്നുനിന്നു ഈ രചനകള്‍.
ശ്രീനിവാസന് തന്റെ തിരക്കഥകളില്‍ പരാമര്‍ശിക്കാത്ത വിഷയങ്ങളില്ല.കുടുംബബന്ധങ്ങള്‍, പൊങ്ങച്ചം, സുഹൃത്ബന്ധം, അസൂയ, കുന്നായ്മ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, അഴിമതി, പ്രണയം, സാമ്പത്തിക പ്രതിസന്ധി ... ഇത്തരം നിരവധി വിഷയങ്ങള്‍ മലയാളികളുടെ പൊതുസ്വഭാവവുമായി ചേര്‍ത്തുവച്ചതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. തിരശീലയില്‍ കഥാപാത്രങ്ങൾ മിന്നിമറയുന്പോൾ പ്രേക്ഷകന്റെ മനസില്‍ ഇവരിൽ ആരിലൊക്കെയോ താനുണ്ടെന്ന ഗൂഢസ്മിതം വിരിയുന്നിടത്താണ് ശ്രീനിവാസന് സിനിമകള്‍ ഉദ്ഘോഷിക്കപ്പെടുന്നത്.
അഭിനയം പാഷൻ, പക്ഷേ തിരക്കഥയിൽ...
അഭിനയമോഹവുമായാണ് ശ്രീനിവാസന് സിനിമയിലെത്തിയത്. അതായിരുന്നു അദ്ദേഹത്തിന്റെ പാഷനും. പക്ഷേ, തിരക്കഥാരചനയിലേക്ക് അദ്ദേഹം എത്തപ്പെടുകയായിരുന്നു. പ്രിയദര്‍ശനും സിബിമലയിലും പിന്നീട് സത്യന്അന്തിക്കാടുമൊക്കെയാണ് അതിനു കാരണക്കാരായത്. പ്രിയദര്‍ശനാണ് ആദ്യം ശ്രീനിവാസനെ നിര്‍ബന്ധിച്ച് തിരക്കഥയെഴുതിച്ചത്. തിരക്കഥയെഴുതുകയാണെങ്കിൽ അതില്‍ ഒരു റോളും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഓടരുതമ്മവാ ആളറിയാം എന്ന ഹിറ്റ് ചിത്രം പിറവിയെടുക്കുന്നത്. തുടർന്ന് സിബി മലയിൽ തന്റെ ആദ്യ സിനിമ മുത്താരംകുന്ന് പി.ഒ പ്ലാൻ ചെയ്തപ്പോഴും ശ്രീനിവാസനെയാണ് സമീപിച്ചത്.
മുത്താരം കുന്നിന്റെ തിരക്കഥ വായിച്ച സത്യന് അന്തിക്കാട് മനസില്‍ കുറിച്ചു- ഇതാണ് താന്‍ തേടിനടന്ന രചയിതാവ്. അവിടെ മറ്റൊരു ചരിത്രത്തിന് തുടക്കമാകുകയായിരുന്നു.
തുടര്‍ന്നങ്ങോട്ട് സത്യന്‍അന്തിക്കാട്-ശ്രീനിവാസന് കൂട്ടുകെട്ടില്‍ പിറന്നത് സന്മനസുള്ളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, ഗാന്ധിനഗര്സെക്കന്ഡ് സ്ട്രീറ്റ്, സന്ദേശം, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍. ഈ ചിത്രങ്ങളെ വെറും ഹാസ്യസിനിമകളുടെ ലേബലിലല്ല പ്രേക്ഷകര്‍ കണ്ടത്. വളരെ ഗൗരവമേറിയ പ്രമേയങ്ങള്‍ അതിലളിതമായ സന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചപ്പോള്‍ അത് ഹാസ്യമായെന്നു മാത്രം. അവിടെയാണ് ശ്രീനിവാസന് എന്ന രചയിതാവിന്റെ മൗലികത.
മലയാള സിനിമ അതുവരെ കണ്ട തിരക്കഥാ ഫോര്മുലകളില്നിന്ന് വ്യത്യസ്തമായിരുന്നു ശ്രീനിവാസന്റെ രചനകള്‍. നാടക- സാഹിത്യ പശ്ചാത്തലത്തില്‍നിന്നുള്ളവരായിരുന്നു തിരക്കഥാകൃത്തുക്കള്‍ മിക്കവരും. അവരുടെ തിരക്കഥയിലെ അച്ചടിഭാഷയും നാടകീയതയും കണ്ടു ശീലിച്ച പ്രേക്ഷകര്‍ക്ക് ശ്രീനിവാസന്റെ പച്ചയായ ഭാഷയും റിയലിസ്റ്റിക്കായ അവതരണരീതിയുമെല്ലാം ഏറെ പുതുമയായി തോന്നി. പ്രമേയം, ആഖ്യാനം, സംഭാഷണം ഇവയിലൊന്നും സാഹിത്യമോ ഫാന്റസിയോ കാല്പനികതയോ സ്പര്‍ശിക്കാതെ സാധാരണക്കാരുടെ ജിവിത പ്രശനങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. അതിനായി അദ്ദേഹം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് സംഭാഷണങ്ങളെയായിരുന്നു. അതുവരെ കണ്ട അച്ചടിഭാഷയിലുള്ള നെടുനീളന്‍ സംഭാഷണങ്ങള്‍ക്കുപകരം നാട്ടിന്‍പുറത്തെ സാധാരണക്കാരന്റെ ഭാഷയിലൂടെ അദ്ദേഹം ആശയവിനിമയം നടത്തി.
ഇടത്തരക്കാരുടെ സ്വപ്നങ്ങൾ...
സാധാരണക്കാരുടെ കഥകളും അവരുടെ വികാര-വിചാരങ്ങളുമായിരുന്നു മിക്ക ശ്രീനിവാസന് സിനിമകളും. അവിടെ മലയാളികളുടെ സഹജ നര്‍മബോധവും പൊങ്ങച്ചവും പാരവയ്പ്പും നന്മകളുമെല്ലാം അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചു. ഇടത്തരക്കാരുടെ സ്വപ്നങ്ങള്‍ക്ക് പരിമിതികളില്ല. എപ്പോഴും അവര്‍ ഒരുപടി മുന്നേറാനാണ് ശ്രമിക്കുന്നത്. ഇത്തരം മുന്നേറ്റങ്ങളില്‍ മലയാളി മിഡില്‍ ക്ലാസ് സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളും വീര്പ്പുമുട്ടലുകളുമെല്ലാം വളരെ യാഥാര്‍ഥ്യബോധത്തോടെയാണ് അദ്ദേഹം വരച്ചുകാട്ടിയത്.
മിഥുനം, തലയണമന്ത്രം, കുടുംബപുരാണം, വരവേല്പ് തുടങ്ങി എത്രയെത്ര സിനിമകള്‍ ഈ ജനുസില്‍ നമ്മള് കണ്ടു. മിഥുനത്തിലും തലയണമന്ത്രത്തിലുമൊക്കെ ഉര്‍വശി അഭിനയിച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച റിയലിസ്റ്റിക്ക് സ്ത്രീ കഥാപാത്രങ്ങളാണ്. തന്റെ മേഖലയായ സിനിമയെയും അദ്ദേഹം തിരക്കഥയ്ക്ക് ഉപകരണമാക്കി. സിനിമയ്ക്കുള്ളിലെ സിനിമയെ യാതൊരു സങ്കോചവുമില്ലാതെ തുറന്നുകാട്ടിയ ചിത്രമായിരുന്നു ഉദയനാണ് താരം.
സൂപ്പർതാരങ്ങളെയൊക്കെ പരിഹസിക്കുന്ന കഥാസന്ദർഭങ്ങൾ ഒട്ടേറെയുണ്ടായിരുന്നെങ്കിലും ആക്ഷേപഹാസ്യത്തിന്റെ പരിധിയിൽനിന്ന് ആരെയും മുറിപ്പെടുത്താതെയാണ് ഈ ചിത്രമൊരുക്കിയത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കാപട്യങ്ങളെയും ആശയപരമായ വൈരുധ്യങ്ങളെയും നിശിതമായി വിമർശിച്ച സന്ദേശം എന്ന ചിത്രത്തിന്റെ പ്രസക്തിയും വളരെ വലുതാണ്.